Tuesday, April 9

അങ്ങനെ ഞാനും ഗള്‍ഫിലെത്തി - അറബികള്‍ പണിയും തന്നു തുടങ്ങി.





   

 


    പണ്ട് പണ്ട് അഥവാ ഞാനൊക്കെ ഗള്‍ഫ്‌ കാണുന്നതിനു മുമ്പ്‌ ഒരു കഥ പ്രചാരത്തിലുണ്ടായിരുന്നു.

 
ഒരു മലപ്പുറം കാക്ക അറബിയെ മുക്കിയ കഥ. അതും അറബിയുടെ സമ്മതത്തോടെ ഫുലൂസ്‌ അമുക്കിയ കഥ...

 
കഥ ഇങ്ങനെ...

 
മലപ്പുറത്തു നിന്നും ഗഫൂര്‍ക്കാ ദോസ്തിന്‍റെ കപ്പലില്‍ ദുഫായില്‍ എത്തിപ്പെട്ട അഹമദ്‌ കാക്ക ഒരു അറബിയുടെ കടയില്‍ പണിക്ക് കയറി. അഹമദ്‌ അവര്‍കള്‍ എല്ലാ ദിവസവും കട പൂട്ടി പോകാന്‍ നേരം അറബിയോട് മലയാളത്തില്‍ വിളിച്ചു പറയുമായിരുന്നു...

ആ കിളവാ ഞാന്‍ ഒരു നൂറ് എടുത്തിട്ടുണ്ട് കേട്ടോ...

തന്നോടുള്ള സ്നേഹം കൊണ്ട് 'പടച്ചോന്‍ നിങ്ങളെ കാക്കട്ടെ' എന്നായിരിക്കും അഹമദ് പറഞ്ഞത്‌ എന്ന ധാരണയില്‍ അറബി ചിരിച്ചു കൊണ്ട് ശുക്രന്‍ ശുക്രന്‍ പറഞ്ഞ് തലയാട്ടുമായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു പോയി. ഇപ്പോഴും പോകാന്‍ നേരം അഹമദ് പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അഹമദിന്‍റെ ശമ്പളം ഇരട്ടിച്ചില്ലെങ്കിലും അഹമദ്‌ പോകാന്‍ നേരം പറഞ്ഞിരുന്ന നൂറ് ഇരുനൂറും ഇരുനൂറ് മുന്നൂറും ആയി ഇരട്ടിച്ചു.

 

അങ്ങനെയിരിക്കെ കടയില്‍ ഒരു മലയാളി കൂടി ജോലിക്ക് വന്നു. അഹമദ്‌ പോവാന്‍ നേരം പഴയത് പോലെ ഉച്ചത്തില്‍ പറയുന്നില്ല. അത് കിളവന് വല്ലാത്ത വിഷമമുണ്ടാക്കി. അഹ്മദ്‌ പഴയ പോലെ തന്നോട് സ്നേഹം കാണിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം പുതുതായി വന്ന ജോലിക്കാരനോട് കാര്യം പറഞ്ഞു. എന്ന് മാത്രമല്ല, അഹമദ്‌ പറഞ്ഞിരുന്ന വാചകം കേട്ട് കേട്ട് കിളവന് മന:പാഠമായിരുന്നു.

അഹമദ് പറഞ്ഞിരുന്നതിന്‍റെ അര്‍ത്ഥം ഇന്നതാണെന്ന് മനസ്സിലാക്കിയ അറബി അഹമദിനെ തൂക്കിയെടുത്ത് അറബിക്കടലിലെറിഞ്ഞു.

എന്നിട്ടും കലിപ്പ് തീരാതെ വന്നപ്പോള്‍ അറബി അഹമദിന്‍റെ നാട്ടുകാര്‍ക്കെല്ലാം എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

ഈ കഥ ഞാന്‍ എടുത്തിട്ടത് മറ്റൊന്ന് കൊണ്ടുമല്ല. എന്‍റെ ഒരു ചെറിയ സംശയം കൊണ്ടാണ്. അറബികള്‍ ഹിന്ദികള്‍ക്ക് എട്ടിന്‍റെ പണി കൊടുത്തു തുടങ്ങിയോ?

 

കാരണം, പണ്ട് അഹമദ്‌ പറഞ്ഞ മാതിരിയാണ്‌ കുവൈത്തിലെ മൊബൈല്‍ കമ്പനികള്‍ ചെയ്യുന്നത്. വതനിയയുടെ അഞ്ചു ദിനാര്‍ സിം കാര്‍ഡില്‍ അഞ്ചു ദിനാര്‍ ബാലന്‍സ് ഉണ്ടെന്ന ഓഫര്‍ കണ്ടാണ് വാങ്ങിയത്. വാങ്ങിയവര്‍ക്കെല്ലാം വതനിയ നല്ല പണി കൊടുത്തു എന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അഞ്ചു ദിനാര്‍ ബാലന്‍സ് ഇല്ലെന്നു മാത്രമല്ല, റീ ചാര്‍ജ്‌ ചെയ്ത ദിനാര്‍ മുഴുവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അടിച്ചു മാറ്റുകയും ചെയ്തു.

അവരുടെ സര്‍വിസ് സെന്ററില്‍ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇങ്ങനെയാണ്. അവര്‍ തന്നെ നമ്മുടെ സിം കാര്‍ഡില്‍ നമുക്ക്‌ വേണ്ടി ഇന്റര്‍നെറ്റ്‌ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടത്രെ. നമുക്ക്‌ ദിവസവും ഇന്റര്‍നെറ്റ്‌ ആവശ്യമായി വരുമെന്ന് നമ്മളേക്കാള്‍ നന്നായി അറിയാവുന്നത് അവരായത് കൊണ്ട് ആ സ്നേഹത്തിന് മുമ്പില്‍ രണ്ടു തുള്ളി കണ്ണുനീര്‍ വീഴ്ത്തുവാനേ ഞാനടക്കം പലര്‍ക്കും കഴിഞ്ഞുള്ളു.

ഞങ്ങള്‍ ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്തില്ലല്ലോ എന്ന് പരാതിപ്പെട്ടപ്പോള്‍ അവര്‍ അറിയിച്ചത്‌ നിങ്ങള്‍ ബ്രൌസ് ചെയ്താലും ഇല്ലെങ്കിലും ഞങള്‍ അത് നിങ്ങള്‍ക്ക്‌ വേണ്ടി ആക്ടിവേറ്റ്‌ ആക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല, അവരുടെ കമ്പ്യൂട്ടറില്‍ ബ്രൌസ് ചെയ്തതായിട്ടാണ് കാണിക്കുന്നത്. എന്തായാലും ഒരാഴ്ചക്കുള്ളില്‍ പത്തു ദിനാര്‍ പോയിക്കിട്ടി. (രണ്ടായിരം ഉലുവയല്ലേ എന്നും അവര്‍ ചിന്തിക്കുന്നുണ്ടാവും. അതെ ഞങ്ങളുടെ ഉലുവയാണല്ലോ നീ ഉരുളയാക്കി തിന്നുന്നത്. തിന്നടാ തിന്ന്..മോളിലിരുന്ന് ഒരാള്‍ ഇതെല്ലാം കാണുന്നുണ്ട്.)

ആ ഇന്റര്‍നെറ്റ്‌ ഒരിക്കലും ഡി ആക്ടിവേറ്റ്‌ ആവില്ല എന്ന് മനസ്സിലാക്കിയ എനിക്ക് സിം കാര്‍ഡ്‌ രണ്ടാക്കി മുറിച്ച് കുപ്പയില്‍ എറിയേണ്ടി വന്നു. അങ്ങനെ വതനിയയും ചന്തുവിനെ തോല്‍പ്പിച്ചു മക്കളെ..

വതനിയ കമ്പനിയുടെ 2012 ലെ ലാഭം എത്രയാണെന്ന് അറിയണ്ടേ? 7.35 മില്യണ്‍ കുവൈത്തി ദിനാര്‍. ഇങ്ങനെ പോയാല്‍ അടുത്ത കൊല്ലം അത് നൂറു മില്യണ്‍ ആവാന്‍ സാധ്യതയുണ്ട്.

 

എനിക്ക് രണ്ടാമതും പണി കിട്ടിയത് ട്രാഫിക്‌ ഡിപാര്‍ട്ട്മെന്‍റില്‍ നിന്നുമാണ്. ഇടതു പക്ഷം കേരളം ഭരിച്ചിരുന്ന കാലത്ത് (ഭരണം മാറിയതിനു ശേഷം ഞാന്‍ നാട്ടില്‍ പോയിട്ടില്ല) കേരളത്തില്‍ ഉണ്ടായിരുന്ന ഘട്ടര്‍ റോഡുകളിലൂടെ ഒരു മാസം വണ്ടിയോടിച്ചവനാണെന്ന അഹങ്കാരവുമായിട്ടാണ് ഞാന്‍ ലൈസന്‍സ് എടുക്കാന്‍ പോയത്. ആദ്യ ടെസ്റ്റില്‍ പൊട്ടി, രണ്ടാമതും പൊട്ടി, മൂന്നാമതും പൊട്ടി, നാലാമത് ഞാന്‍ പോയില്ല.

വാസ്ത (ശുപാര്‍ശ) ഇല്ലാതെ ലൈസെന്‍സ് കിട്ടില്ല എന്ന കൂട്ടുകാരുടെ ഉപദേശം പുച്ഛത്തോടെ തള്ളുമ്പോള്‍ എനിക്കൊരു വാശിയുണ്ടായിരുന്നു. ടെസ്റ്റില്‍ വണ്ടിയോടിച്ചു കാണിച്ചു തന്നെ ലൈസന്‍സ് എടുക്കണമെന്ന്.

അങ്ങനെ ടെസ്റ്റ്‌ നടക്കുന്ന ഗ്രൗണ്ടില്‍ തന്നെ ഒഴിവു ദിവസങ്ങളില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് പ്രാക്ടിസ് നടത്തി. ഇപ്പോള്‍ എല്ലാം ഓക്കേ...എനിക്ക് കണ്ണുമടച്ചു സിഗ് സാഗ് ഇടാം. പാര്‍ക്ക്‌ ചെയ്യാം.

അങ്ങനെ നാലാമതും ടെസ്റ്റിനു പോയി. ശരിക്ക് ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്തു. ആ അറബി ശരിക്കും പഴയ അറബിയുടെ അനന്തിരവന്‍ ആയിരുന്നു എന്ന് തോന്നുന്നു. അന്നും ലൈസന്‍സ് കിട്ടിയില്ല.  

അഞ്ചാമതും ടെസ്റ്റിനു പോയി. ശരിക്ക് ചെയ്തു കൊടുത്തു. നോ രക്ഷ. ലൈസന്‍സ് തരില്ല എന്ന വാശിയില്‍ തന്നെയാണ് അനന്തിരവന്‍ അറബി..

കാരണം ഇതാണ്. ഡ്രൈവിംഗ് ലൈസന്‍സ്, ഫ്രീ വിസ, ഇഖാമ ട്രാന്‍സ്ഫര്‍, ബിസിനസ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഇവരുടെ സൈഡ് ബിസിനസ് ആണ്. അപ്പോള്‍ ലൈസന്‍സ് എടുക്കാന്‍ നക്കാപ്പിച്ച സ്റ്റാമ്പും ഒട്ടിച്ചു ചെന്നാല്‍ അവര്‍ക്ക് വല്ലതും തടയുമോ?

എന്തായാലും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പ്രവാസിയുടെ ജീവിതം ഇനിയും ബാക്കി.  

സൗദിയിലെ പ്രവാസികള്‍ തിരിച്ചു പോക്ക് തുടങ്ങിയപ്പോള്‍ എന്‍റെ ഈ സംശയം ഒന്ന് കൂടി ഇരട്ടിച്ചു.

 

കുവൈത്തിലെ പ്രവാസികളെ വര്‍ഷത്തില്‍ ഒരു ലക്ഷം എന്ന തോതില്‍ കുറച്ചു കൊണ്ട് വരാന്‍ പോവുകയാണ് എന്നാണ് തൊഴില്‍ കാര്യ മന്ത്രിയുടെ പുതിയ വിളംബരം.

 

കുവൈത്തില്‍ ട്രാഫിക്‌ ജാം ഉണ്ടാക്കുന്നത് പ്രവാസികള്‍ ആണത്രെ. ഇത് കേട്ടാല്‍ തോന്നും ഹാപ്പി അച്ചാറും ഈസ്റ്റേണ്‍ കറി പൌഡറും അവരാണ് ഉണ്ടാക്കുന്നതെന്ന് :)    

 

പ്രതിവിധിയായി ഒരു കുവൈറ്റ്‌ മന്ത്രി ഒരു യമണ്ടന്‍ ഫോര്‍മുലയുമായി വന്നു. അതാണ് ലൈസന്‍സ് ഫീ അധികരിപ്പിക്കുക. അതായത്‌ ഡ്രൈവര്‍മാര്‍ അല്ലാത്ത പ്രവാസികള്‍ക്ക്‌ ലൈസന്‍സ് വേണമെങ്കില്‍ അഞ്ഞൂറ് ദിനാര്‍ (ഒരു ലച്ചം) ഫീസ്‌ കെട്ടണം. പിന്നെ വാസ്തക്ക് ഇരുനൂറോ മുന്നൂറോ ദിനാര്‍ വേറെയും. ലൈസന്‍സ് റിന്യൂ ചെയ്യാന്‍ മുന്നൂറ്, കാര്‍ രജിസ്ട്രേഷന്‍ ഇരുന്നൂറ്, പാസിംഗ് നൂറ്, ഫാമിലി വിസ നൂറ്, വിസിറ്റ് വിസ നൂറ്. മൊത്തത്തില്‍ ഉണ്ടാക്കുന്നത് മുഴുവന്‍ കുവൈത്തികള്‍ക്ക്‌ തന്നെ കൊടുക്കാനേ തികയൂ. ഈ ഫീസ്‌ കേട്ടാല്‍ തോന്നും ഇവിടെ എല്ലാവരും ആയിരം ദിനാര്‍ ശമ്പളത്തിലാണ് ജോലി ചെയ്യുന്നതെന്ന്.

 

             **********   **********   *********

 

കുവൈത്തികളുടെ ഇന്റെര്‍വ്യൂവും ഇതേ പോലെ തന്നെയാണ്. അപാര ബുദ്ധിപരമായ ചോദ്യങ്ങള്‍!! (കുവൈത്തികള്‍ക്ക് വേണ്ടി ഇന്റെര്‍വ്യൂ നടത്തുന്ന ഇന്ത്യക്കാരും ഇങ്ങനെത്തന്നെയാണ് ചോദിക്കുക) അതെക്കുറിച്ച് ഞാന്‍ മുമ്പൊരു ലേഖനം എഴുതിയിരുന്നു. അത് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്കുക..


 

ഒരു മാനേജരുടെ പോസ്റ്റിലേക്ക് ചോദിച്ചേക്കാവുന്ന ചില ചോദ്യങ്ങള്‍ താഴെ കൊടുക്കാം...

 

എന്താണ് ശമ്പളം പ്രതീക്ഷിക്കുന്നത്?

600 ദിനാര്‍...

(ചോദ്യ കര്‍ത്താവ്‌ 600 എന്നെഴുതുന്നു. പിന്നെ അതിനെ ഇന്ത്യന്‍ കറന്‍സിയിലേക്ക്‌ കണ്‍വര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം...അയാള്‍ കണ്ണ് മിഴിക്കുന്നു... അറുനൂറില്‍ നിന്ന് അമ്പത് കുറയ്ക്കുന്നു. ബാക്കി 550 KUWAITI DINAR)

ഇപ്പോഴത്തെ ശമ്പളം?

400 ദിനാര്‍...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 500 KD)

ഹും..കാര്‍ ഉണ്ടോ?

ഇല്ല...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 450 KD)

ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടോ?

ഇല്ല..

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 400 KD)

കല്യാണം കഴിച്ചതാണോ?

അല്ല...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 350 KD)

 

അപ്പോള്‍ കുട്ടികള്‍ ഇല്ല..

ഇല്ല.

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 300 KD - കല്യാണം കഴിക്കാത്ത ആള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ലല്ലോ.പിന്നെന്തിനാണ് ഇങ്ങേര് അങ്ങനെ ചോദിച്ചത് എന്ന് ചിന്തിച്ചേക്കാം. അമ്പത്‌ ദിനാര്‍ കൂടി കുറക്കാനുള്ള ഒരു കാരണം കൂടി വേണം. അതിനു വേണ്ടിയാണ് ആ ചോദ്യം. അല്ലാതെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ കൊടുക്കാന്‍ ചോക്ലേറ്റ് തന്നുവിടാം എന്ന് കരുതിയല്ല.) 


ഒറ്റക്കാണോ താമസം.?

അല്ല കൂട്ടുകാരോടൊപ്പം.SHARING ACCOMMODATON.

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 250 KD)

അപാരമായ ആ കൂട്ടലുകളും കിഴിക്കലുകളും കഴിഞ്ഞ് ഒരു വിജിഗീഷുവിനെ പോലെ ചോദ്യകര്‍ത്താവ് മൊഴിയും.

 

"താങ്കള്‍ക്ക് 250 ദിനാര്‍ ശമ്പളമേ തരാന്‍ പറ്റൂ. താങ്കള്‍ക്ക് കാര്‍ ഇല്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല, താങ്കള്‍ കല്യാണം കഴിച്ചിട്ടില്ല, കുട്ടികളില്ല, താമസം ഒറ്റക്കല്ല, പിന്നെ താങ്കള്‍ക്ക് എന്തിനാണ് 600 ദിനാര്‍ ശമ്പളം?"

 

                 ****** ****** *****

 

ഇനി ഇവരുടെ ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടാന്‍ വര്‍ക്ക്‌ പെര്‍മിറ്റില്‍ എത്ര ശമ്പളം വേണമെന്ന് അറിയണ്ടേ..? 400 ദിനാര്‍.

ഫാമിലി വിസക്ക്‌ അപേക്ഷിക്കാന്‍ 300 KD..

ഒരു 2 BHK ഫ്ലാറ്റിന്‍റെ ശരാശരി വാടക 250 KD....
 

         *************         *************
 

പ്രിയ അറബീ..

ഞങ്ങള്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി നിങ്ങളുടെയടുത്തു വരാറുള്ള ഇ അഹമ്മദും ആ അഹമദും തമ്മില്‍ യാതൊരു ബന്ധവുമില്ല (ഒന്ന് സഹകരിച്ചു കൂടെ?)

 

പഴയ അഹമദ്‌ മരിച്ചു പോയി. ഇനി ഞങ്ങളെയും കൂടി അങ്ങ് കൊന്നേ അടങ്ങൂ?

Saturday, April 6

ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര (രണ്ടാം ഭാഗം)







    സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കണ്ണും മിഴിച്ചിരിക്കുമ്പോഴാണ് അപരിചിതനായ ഒരാള്‍ ചാറ്റ് റൂമില്‍ വന്നത്. ആഗതന്‍ കുറെ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം എന്‍റെ ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര' എന്ന യാത്രാവിവരണത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറയുകയും ആ യാത്രകളെക്കുറിച്ച് തുടര്‍ന്നും എഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ആ നിര്‍ദ്ദേശം തരക്കേടില്ലല്ലോ എന്ന് തോന്നിയത് കൊണ്ടാണ് അതിന്‍റെ തുടര്‍ച്ചയായി ഇതെഴുതുന്നത്.

 

    ഹൊസുര്‍ വിട്ടു പോന്നിട്ട് ഏഴു വര്‍ഷമായതിനാല്‍ ആ യാത്രയും യാത്രയിലുടനീളം ഉണ്ടായ രസകരമായ കാഴ്ചകളും സംഭവങ്ങളും ഓര്‍ത്തെടുക്കുക അല്‍പം ശ്രമകരമായി തോന്നുന്നു. എങ്കിലും ഒരു പരിശ്രമം നടത്തുന്നു. മധുരിക്കുന്ന ആ ഓര്‍മ്മകളും വിരസമായ എന്‍റെ ഏകാന്തതകളില്‍ എനിക്ക് കൂട്ടായുണ്ടായിരുന്നു. ഈ ഏഴു വര്‍ഷത്തിനിടക്ക് ഒരിക്കല്‍ മാത്രമാണ് ഹൊസൂരിലേക്ക് വീണ്ടും വണ്ടി കയറിയത്. പലരെയും മറന്നു പോയിരുന്നുവെങ്കിലും മുന്നില്‍ വന്നു ചേര്‍ന്ന എല്ലാവരെയും പെട്ടെന്ന് തിരിച്ചറിഞ്ഞു. പരിചയക്കാരെയും പഴയ കൂട്ടുകാരെയും ആരെയും ബന്ധപ്പെടാറില്ലെങ്കിലും എവിടെ വെച്ച് കണ്ടാലും പെട്ടെന്ന് തിരിച്ചറിയാറുണ്ട്. പക്ഷെ, പലരും എന്നെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ചിലര്‍ അറിയില്ലെന്ന് നടിക്കും മറ്റു ചിലര്‍ പേര് പോലും ഓര്‍ക്കുന്നില്ലെന്ന് കള്ളം പറയും. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഞാന്‍ അടിമുടി മാറിയിട്ടുണ്ട്. അമ്പത് കിലോ തൂക്കം ഉണ്ടായിരുന്നത് എമ്പത്‌ കിലോ ആയി. മെലിഞ്ഞ ശരീര പ്രകൃതി മാറി തടി അല്‍പം കൂടി എന്നായി പലരുടെയും കമന്റുകള്‍. ദുര്‍ബലനായിരുന്ന നാസര്‍ കരുത്തനായി എന്ന്‍ മറ്റു ചിലര്‍.

 



Kakkattiri,our village

    ഇനി നിങ്ങള്‍ക്ക്‌ മറിച്ചെന്തെങ്കിലും തോന്നുന്നതിന് മുമ്പ്‌ യാത്ര പുറപ്പെടാം. എഴുതാന്‍ പ്രേരകമാകുന്ന ഒരു ഘടകമാണ് പ്രോത്സാഹനം. അത് പോലെ തന്നെ എഴുതുന്നതെല്ലാം വായിക്കപ്പെടുന്നു എന്നുള്ളതും. ഒരു ബ്ലോഗറുടെ വിജയം കമന്റുകളുടെ കൂമ്പാരങ്ങളില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനു വേണ്ടി ഒരൊറ്റ ബ്ലോഗറും സമയം മിനക്കെടുത്തരുതെന്നുമാണ് എന്‍റെ എളിയ അഭിപ്രായം. എഴുത്തില്‍ കാമ്പുണ്ടെങ്കില്‍ ഏതൊരാളും അംഗീകരിക്കപ്പെടും. എന്തിലും തുടര്‍ച്ചയാണ് ആവശ്യം. പാതി വെച്ച് നിര്‍ത്തിപ്പോയാല്‍ ആരും എവിടെയും എത്തില്ല. ചെയ്യുന്ന പ്രവര്‍ത്തി ഏതു മേഖലയില്‍ ആണെങ്കിലും തുടര്‍ന്ന് കൊണ്ടേയിരിക്കുക. ഒരിക്കല്‍ നാം അതില്‍ വിജയിക്കും.

 

ഹൊസൂര്‍ ആണ് ഞങ്ങളുടെ സെക്കന്റ്‌ ഹോം എന്ന് ഞങ്ങള്‍ പറയാറുണ്ട്. ഹൊസൂരില്‍ ഇപ്പോഴുള്ള ബീഫ്‌ ഹോട്ടല്‍ തുടങ്ങി വെച്ചത് എന്‍റെ ഉപ്പ ഹൈദര്‍ ആണ്. അന്ന് വളരെ ചെറിയ ഒരു ഹോട്ടലായിരുന്നു അത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ നന്നേ ചെറുപ്പത്തിലേ ഉപ്പ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുമ്പോള്‍ ഞങ്ങള്‍ മക്കള്‍ ആരും ആ ഹോട്ടല്‍ ഏറ്റെടുത്ത് നടത്താനുള്ള പ്രാപ്തിയുള്ളവരായിരുന്നില്ല.

 

ഞങ്ങളുടെ അമ്മായിയുടെ ഭര്‍ത്താവ് സൈതാലിക്കയാണ് മൂത്ത ജേഷ്ഠന്മാരായ അഷറഫിനെയും നൗഷാദിനെയും ഒപ്പം കൂട്ടി ആ ഹോട്ടല്‍ തുടര്‍ന്നും നടത്തിക്കൊണ്ട് പോന്നത്. നൌഷാദ്ക്ക അന്ന് പ്രീ ഡിഗ്രിക്ക് അക്കിക്കാവ് (തൃശൂര്‍ ജില്ല) സൈന്റ് മേരീസ്‌ കോളേജില്‍ ചേര്‍ന്ന് പഠനം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഉപ്പയുടെ മരണ ശേഷം പഠനം ഉപേക്ഷിച്ച് ഹോട്ടല്‍ തുടര്‍ന്ന് പോവുക എന്നത് മാത്രമായിരുന്നു അവര്‍ക്ക്‌ മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗം. അന്ന് ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ.

 

ഞാന്‍ ആദ്യമായി ഹൊസൂരില്‍ എത്തുന്നത് പത്താം ക്ലാസ്‌ കഴിഞ്ഞ ഉടനെയാണ്. പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട്‌ കാത്തിരിക്കുകയായിരുന്നതിനാല്‍, രാവിലെയും ഉച്ചക്കും വൈകിട്ടും ബാറ്റും ബോളും എടുത്ത് ഗ്രൗണ്ടില്‍ പോയി നന്നായി അദ്ധ്വാനിക്കുന്ന ഒരു ശീലമുണ്ടായിരുന്നു. 'കളിച്ച് കളിച്ച് കരിഞ്ഞു പോയല്ലോ കൊരങ്ങാ' എന്ന് കലിപ്പോടെ പറയുമായിരുന്ന എന്‍റെ വല്ല്യാപ്പയെ ഞാനിന്നും ഓര്‍ക്കുന്നു.  കളിയൊക്കെ എന്നെന്നേക്കുമായി നിര്‍ത്തേണ്ടി വന്നു എന്നതില്‍ വിഷമമുണ്ടെങ്കിലും പോയ കളര്‍ തിരിച്ചു പിടിക്കാന് കഴിഞ്ഞു എന്ന ഒരാശ്വാസം ഉണ്ട്.

 




ആദ്യ യാത്രയില്‍ എനിക്ക് കൂട്ടുണ്ടായിരുന്നത് ഇക്കാക്ക മുജീബും കളിക്കൂട്ടുകാരായ ഷംസുവും ഹക്കീമും ആയിരുന്നു. ഞങ്ങളുടെ ചെറിയ അമ്മായിയുടെ മകനും കുട്ടിക്കാലത്തെ ഞങ്ങളുടെ ഹീറോയും ശക്തിമാനും ആയിരുന്ന മാട്ടായ സിദ്ദിക്കയും യാത്രാമദ്ധ്യേ ഞങ്ങളോടൊപ്പം ചേര്‍ന്നു. ഷംസുവിന്‍റെ ഉപ്പ ബാവ എളാപ്പയും(ഇദ്ദേഹവും ഹാര്‍ട്ട് അറ്റാക്ക് വന്ന് ഏഴു  വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ മരിച്ചു പോയി), ഹക്കീമിന്‍റെ ഉപ്പ  ബാവുക്കയും ആണ് ഞങ്ങളെ നയിക്കുന്നത്. പട്ടാമ്പിയില്‍ നിന്നുമാണ് ഞങ്ങളുടെ യാത്ര തുടങ്ങുന്നത്. അന്ന് ടിക്കറ്റിന് ഏകദേശം എഴുപതു രൂപയാണെന്ന് തോന്നുന്നു. ടിക്കറ്റ്‌ എടുക്കുക, ഭക്ഷണം വാങ്ങുക തുടങ്ങിയ അത്യന്തം ഗൗരവമേറിയ കാര്യങ്ങള്‍ കാരണവന്മാരെ ഏല്‍പ്പിച്ച് ഞങ്ങള്‍ അവരെ ബഹുമാനിച്ചതിനാല്‍ ടിക്കറ്റിന് എത്ര രൂപയായി എന്നൊന്നും കൃത്യമായി ഓര്‍മ്മയില്ല.



Velliyankall bridge, Thrithala
 

 

കാലിക്കറ്റ്‌ നിന്നും വണ്ടി പട്ടാമ്പിയില്‍ എത്തിച്ചേരാന്‍ പത്തു മണിയാവും. പിന്നെയത് പുറപ്പെടാന്‍ പത്തു മിനുറ്റ് കൂടി എടുക്കും. മുമ്പ്‌ വിവരിച്ചത് പോലെ ഒരു ഭാഗത്ത് പുഴയും മറുഭാഗത്ത്‌ വയലേലകളുമായി സുന്ദരമായ പാലക്കാടന്‍ ഗ്രാമീണ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള യാത്ര. കോയമ്പത്തൂര്‍ വരെ ആ യാത്ര രസകരമാണ്. പോത്തനൂര്‍ എത്തിയാല്‍ ഒരല്പം നേരം ട്രെയിന്‍ നിര്‍ത്തുന്നു എന്നതൊഴിച്ചാല്‍ പാലക്കാട്‌ കഴിഞ്ഞാല്‍ പിന്നെ കോയമ്പത്തൂര്‍ വരെ പറയത്തക്ക സ്റ്റേഷനുകള്‍ ഒന്നും തന്നെ ഇല്ല.

 

    സമയം ഒന്നരയാവുമ്പോള്‍ ട്രെയിന്‍ കോയമ്പത്തൂര്‍ എത്തും. അവിടെ നിന്നും ലഞ്ചും വാങ്ങി ചെന്നൈ - കോവൈ – ബാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസിനായുള്ള കാത്തിരിപ്പാണ്. ആളുകള്‍ ഒച്ചവെച്ച് ചായ, കാപ്പി, ചായ, കാപ്പി, എന്ന് കമ്പാര്‍ട്ടുമെന്റിലൂടെ കൂട്ടത്തോടെ പറഞ്ഞു നടക്കുന്നത് കേള്‍ക്കുമ്പോള്‍ കേരളത്തിലെ മഴക്കാല രാത്രികളെയാണ് ഓര്‍മ്മവരിക.

 




    രണ്ടരയോടെ ഇന്‍റര്‍സിറ്റി എക്സ്പ്രസ് വന്നപ്പോള്‍ എല്ലാവരും തിക്കിത്തിരക്കി കയറാന്‍ തുടങ്ങി. കയറാന്‍ ക്യുവില്‍ നില്‍ക്കുന്നവര്‍ ജനലഴികളിലൂടെ ടവല്‍, ബാഗ്‌ എന്നിവ സീറ്റില്‍ വെച്ച് സീറ്റുകള്‍ ബുക്ക്‌ ചെയ്യാനും തുടങ്ങി. മൂത്തവരോടൊപ്പം ഞങ്ങളും ഒരുവിധം ട്രെയ്നില്‍ കയറിപ്പറ്റി. ഭാഗ്യത്തിന് ഇരിക്കാനും സീറ്റ് കിട്ടി. എന്നിട്ടും ഞങ്ങള്‍ക്ക്‌ ഇരിപ്പുറച്ചില്ല. കാരണം ഭക്ഷണം കഴിഞ്ഞ പാടെ സിദ്ദിക്ക ഓടുന്ന വണ്ടിയുടെ വാതുക്കല്‍ വന്നിരിന്നു ദൂരേക്ക്‌ നോക്കിയിരിപ്പായി. കാഴ്ചകള്‍ കാണാനുള്ള ആകാംക്ഷ അടക്കാനാവാതെ വന്നപ്പോള്‍ ഞങ്ങളും വാതില്‍പ്പടിയില്‍ എത്തി ദൂരക്കാഴ്ചകള്‍ നോക്കി നില്‍പ്പായി. അങ്ങകലെ മൊട്ടക്കുന്നുകള്‍ കാണാം.

   

സ്ഥിര യാത്രക്കാരനായ ഹക്കിം ഒരു ഗൈഡിനെ പോലെ കാര്യങ്ങള്‍ വിവരിച്ചു തന്നു കൊണ്ടിരുന്നു. ഞങ്ങള്‍ക്കാര്‍ക്കും യാതൊരു വിവരണവും ആവശ്യമില്ലായിരുന്നു. ഞങ്ങളാരും ഒന്നും ചോദിച്ചിരുന്നുമില്ല. എങ്കിലും ഹക്കീം വിവരിച്ചു കൊണ്ടേയിരുന്നു. തമിള്‍ നാടിന്‍റെ മണ്ണും മണവും ഞങ്ങള്‍ അനുഭവിച്ചറിയാന്‍ പോവുകയാണ്. പച്ചപ്പ് നിറഞ്ഞ കേരള മണ്ണില്‍ നിന്നും മൊട്ടക്കുന്നുകള്‍ നിറഞ്ഞ തമിള്‍നാടന്‍ ഗ്രാമങ്ങളിലൂടെയുള്ള യാത്ര. കുന്നിന്‍മുകളിലെ കൊച്ചു കൊച്ചു മരങ്ങളില്‍ തൂങ്ങിയാടുന്ന കുരങ്ങുകളെയും മേഞ്ഞു നടക്കുന്ന കന്നു കാലിക്കൂട്ടങ്ങളെയും നോക്കിയിരുന്ന്‍ സമയം പോയതറിഞ്ഞില്ല.

 

കണ്ട കാഴ്ചകളില്‍ ഞങ്ങള്‍ക്ക്‌ പെട്ടെന്ന് പരിചിതമായി തോന്നിയത്‌ കാവേരി നദിയാണ്. ഇന്ന് കേരളവും തമിള്‍ നാടും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തര്‍ക്കമുള്ളത് പോലെ അന്ന് തമിഴ്നാടും കര്‍ണാടകയും കാവേരി നദീജല വിഷയത്തില്‍ തര്‍ക്കം മൂര്‍ഛിച്ചു നില്‍ക്കുന്ന സമയമായിരുന്നു.

 

അതിനിടക്കെപ്പോഴോ ഞങ്ങള്‍ ഒന്നുറങ്ങിപ്പോയി. പിന്നീട് കണ്ണ് തുറന്നത് 'ചായ കാപ്പി ചായ കാപ്പി' എന്ന് കേട്ട് കൊണ്ടാണ്. വണ്ടി സേലം എത്തിയിരിക്കുന്നു. സമയം അഞ്ചു മണിയായതിനാല്‍ അവിടെ നിന്നും ചായയും വടയും വാങ്ങിക്കഴിച്ച് ഉറക്കച്ചടവ് മാറ്റി. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ രണ്ട് മൂന്നു തവണ ഉലാത്തിയ ശേഷം വീണ്ടും വന്നു വണ്ടിയില്‍ കയറി.

 

കോയമ്പത്തൂര് നിന്നും തിക്കിത്തിരക്കിയാണ് വന്നിരുന്നതെങ്കിലും ഈറോഡ്‌, സേലം എന്നീ സിറ്റികള്‍ കഴിഞ്ഞതോടെ ട്രെയിനില്‍ തിരക്ക് കുറഞ്ഞു തുടങ്ങിയിരുന്നു.

 

അങ്ങനെ ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലമായ ഹൊസൂര്‍ എത്തി. ദൂരെ നിന്നെ ഞങ്ങളുടെ ലാന്‍ഡ്‌ മാര്‍ക്ക്‌ ആയ ആ ചെറിയ കുന്നും അതിനു മേലെയുള്ള വിളക്കുകളും കണ്ടു തുടങ്ങി. ഏപ്രില്‍ മാസം ആയിരുന്നതിനാല്‍ അന്ന് വലിയ തണുപ്പുള്ളതായി അനുഭവപ്പെട്ടിരുന്നില്ല.

 

-----------------------------------------------------------------------------------------

 

ഞങ്ങള്‍ ഹോട്ടലില്‍ ചെന്ന് കയറുമ്പോള്‍ നൗഷാദ്ക്കയും മണികണഠനും മുഹമ്മദലിയും(കൊടിഞ്ഞി) മനോഹരനും ഇ വി നൗഷാദും (പൂച്ച എന്ന് വിളിക്കും) സന്തോഷും ആണ് അവിടെ ഉണ്ടായിരുന്നത്. മനോഹരന്‍ ജോലി നോക്കിയിരുന്നത് ബാവുക്കയുടെ കടയില്‍ ആയിരുന്നു.

 

ആദ്യത്തെ മൂന്നാല് ദിവസങ്ങള്‍ വലിയ ഒച്ചപ്പാട് ഒന്നുമില്ലാതെ കഴിഞ്ഞു പോയി. ഞങ്ങള്‍ നെയ്ച്ചോറും പോത്തിറച്ചിയും കഴിച്ച് മതി വരാതെ നടക്കുകയായിരുന്നു. പക്ഷെ, അവര്‍ കരുതിയിരുന്നത് ഞങ്ങള്‍ക്ക് നെയ്ച്ചോറും കറിയും പിടിക്കുന്നില്ല എന്നായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ ഞങ്ങളെ പച്ചരിയുടെ ചോറും മീന്‍കറിയും തീറ്റിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ മനസ്സില്ലാ മനസ്സോടെ അതും അകത്താക്കി.

 

അടുത്ത വെള്ളിയാഴ്ച കൊടിഞ്ഞിയെ ഹോട്ടല്‍ നടത്താന്‍ ഏല്‍പ്പിച്ച് നൌഷാദ്ക്ക ഞങ്ങളെയും കൂട്ടി ബാംഗ്ലൂര്‍ കാണാനിറങ്ങി. മനോഹരനും ലീവ്‌ എടുത്ത് ഞങ്ങളോടൊപ്പം ചേര്‍ന്നു. ആദ്യമായി ബാംഗ്ലൂര്‍ കാണാന്‍ പോകുന്ന ത്രില്ലില്‍ ഞങ്ങള്‍ ബസ്സില്‍ ചാരിയിരുന്ന്‍ ഉറങ്ങി. ട്രാഫിക്‌ ജാം കാരണം നാല്‍പതു കിലോമീറ്റര്‍ അകലെയുള്ള ബാംഗ്ലൂര്‍ എത്താന്‍ ഒരു മണിക്കൂര്‍ എടുത്തു.

 

അന്നെടുത്ത ഫോട്ടോകളില്‍ എന്‍റെ കയ്യില്‍ അവശേഷിക്കുന്നത് ഏതാനും ചില ഫോട്ടോകള്‍ മാത്രം. ഹൈ കോര്‍ട്ടിനു മുമ്പില്‍ നിന്നെടുത്തതും വിധാന്‍ സൌധയുടെ മുമ്പില്‍ നിന്നെടുത്തതും ഞാന്‍ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ലാല്‍ബാഗ് ഗാര്‍ഡന്‍ അന്നും പ്രശസ്തമായിരുന്നെങ്കിലും കാമുകീകാമുകന്മാര്‍ സല്ലപിക്കുന്ന കാഴ്ച കാണാന്‍ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് ഞങ്ങളെ അങ്ങോട്ട്‌ കൊണ്ടുപോയില്ല. അങ്ങനെ ഞങ്ങള്‍ക്ക്‌ സുന്ദരമായ ആ കാഴ്ച നഷ്ടപ്പെട്ടു. തെറ്റിദ്ധരിക്കരുത്, സുന്ദരമായ പുഷ്പ പ്രദര്‍ശനം കാണാന്‍ കഴിഞ്ഞില്ല എന്നാണ് ഉദ്ദേശിച്ചത്.

 

ആദ്യമായി എയര്‍ പോര്‍ട്ട്‌ കാണുന്നതും ബാംഗ്ലൂര്‍ എത്തിയപ്പോഴാണ്‌. ടിക്കറ്റ്‌ എടുത്ത് ഉള്ളില്‍ കയറി വിമാനം പൊങ്ങുന്നതും ഇറങ്ങുന്നതും നോക്കി നിന്നു എന്നല്ലാതെ ഞങ്ങള്‍ക്ക്‌ പ്രത്യേകിച്ച് ഒരു കൌതുകവും അവിടെ കാണാന്‍ കഴിഞ്ഞില്ല.

 

ബാംഗ്ലൂരിലെ അന്നത്തെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ (ഇരുപത്തിനാല് നില) മുകളിലത്തെ നിലയിലേക്ക്‌ കോണിപ്പടി വഴി നടന്നു കയറിയത് ഇന്നും അത്ഭുതത്തോടെ ഓര്‍ക്കുന്നു. കുവൈത്തിലെ പത്തു നില കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലെ ഫ്ലാറ്റിലേക്ക് ലിഫ്റ്റിന് മുന്നില്‍ ക്ഷമയോടെ  കാത്തു നില്‍ക്കുമ്പോഴാണ് അന്നത്തെ ആ കയറ്റം എത്ര വലിയ സാഹസമായിരുന്നു എന്ന് മനസ്സിലാവുന്നത്.

 

അന്നു രാത്രി തന്നെ ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തി. പതിവിനു വിപരീതമായി കൊടിഞ്ഞിയുടെ മേല്‍നോട്ടത്തില്‍ അന്ന്‍ ഹോട്ടല്‍ വൈകുന്നേരം വരെ മാത്രമേ തുറന്നു പ്രവര്‍ത്തിച്ചുള്ളൂ. മുതലാളി പോയ തക്കം തൊഴിലാളികള്‍ മുതലെടുക്കുകയായിരുന്നു. എല്ലാവരും കടപൂട്ടി കറങ്ങാനിറങ്ങി. നൗഷാദ്ക്ക വന്നപാടെ കുറച്ചു ചൂടായെങ്കിലും പെട്ടെന്ന് തണുത്തു.

 

റൂമില്‍ എത്തിയാല്‍ എല്ലാവര്‍ക്കും പറഞ്ഞു ചിരിക്കാന്‍ എന്നും എന്തെങ്കിലും പുതിയ സംഭവ വികാസം ഉണ്ടാവും. ഞങ്ങളുടെ അഭാവത്തിലും അതുണ്ടായി. മുനിസിപ്പാലിറ്റി പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ വന്ന ഒരു അണ്ണാച്ചിയുമായി കൊടിഞ്ഞി വാക്കു തര്‍ക്കവും കയ്യേറ്റവും നടന്നു. കൊടിഞ്ഞിയുടെ നിത്യ വൈരിയും പാരയുമായ സ്ട്രോങ്ങ്‌ മണികണ്ടഠന്‍ രാത്രിയുടെ വൈകിയ വേളയിലും കൊടിഞ്ഞിയെ കളിയാക്കി പാരഡിഗാനം പാടിക്കൊണ്ടിരിക്കുകയാണ്.

"അന്ന് രണ്ട് കൊണ്ടതില്‍ പിന്നെ

മര്യാദ എന്തെന്ന് ഞാനറിഞ്ഞു.

അടി കൊണ്ട വേദനയാല്‍ ഞാന്‍ കരഞ്ഞു..

(ഒറിജിനല്‍ - അന്ന് നിന്നെ കണ്ടതില്‍ പിന്നെ

അനുരാഗം എന്തെന്ന് ഞാനറിഞ്ഞു)

         (തുടരും)